Kerala
കൊച്ചി: എറണാകുളം പോണേക്കരയിൽ ആറുവയസുകാരിയെയും അച്ഛനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഡിഎൻഎ പരിശോധന വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ഫോറൻസിക് ലാബിന് എളമക്കര പോലീസ് കത്ത് നൽകി.
കുട്ടി പീഡനത്തിനിരയായെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണു കത്ത്. കുട്ടിയെ ആരാണു പീഡിപ്പിച്ചതെന്നത് ഡിഎൻഎ റിപ്പോർട്ടിലൂടെ മാത്രമേ വ്യക്തമാകൂ. അടുത്തയാഴ്ചയ്ക്കകം റിപ്പോർട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
എളമക്കര പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കുട്ടി ഒരുവര്‍ഷമായി പീഡനത്തിന് ഇരയായിരുന്നുവെന്നും മരണത്തിന് മണിക്കൂറുകള്ക്കുമുമ്പും പീഡിപ്പിക്കപ്പെട്ടതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. സ്വകാര്യഭാഗങ്ങളിലെല്ലാം ഗുരുതര മുറിവുകളും കണ്ടെത്തിയിരുന്നു.
National
ബംഗളൂരു: സ്വത്തുതർക്കത്തെത്തുടർന്ന് മകൻ അച്ഛനെ അടിച്ചു കൊന്നു. ഞായറാഴ്ച നടന്ന സംഭവത്തിൽ ദൂതനഹള്ളി സ്വദേശിയായ മുനികൃഷ്ണപ്പയാണ് (71) മരിച്ചത്.
രാത്രിയിൽ നടക്കാൻപോയ മുനികൃഷ്ണപ്പയെ മകൻ മോഹൻകുമാർ (45) പിന്തുടർന്ന് ബാറ്റുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട മോഹൻകുമാറിനായി അന്വേഷണം ഊർജിതമാക്കി. പ്രതി ഉടൻ അറസ്റ്റിലാകുമെന്ന് ഇന്ദിരാനഗർ പോലീസ് പറഞ്ഞു.
Kerala
ആലപ്പുഴ: പുന്നപ്രയിൽ 14 വയസുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു. പെൺകുട്ടി സുഹൃത്തിനോട് വിവരങ്ങൾ തുറന്നു പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ പിതാവടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പതിനാല് വയസുകാരിയായ പെൺകുട്ടി എട്ടാം വയസിൽ അമ്മയുടെ സഹോദരനിൽ നിന്ന് പീഡനമേറ്റിരുന്നു. പോലീസ് പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു. ഇതോടെ അമ്മ കുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് സിഡബ്ല്യൂസിയുടെ സംരക്ഷണയിലേക്ക് മാറ്റി.
2022ലാണ് കുട്ടിയെ പിതാവിന് കൈമാറുന്നത്. പിതാവ് കുട്ടിയെ കൂട്ടിക്കൊണ്ട് പോയത് സഹോദരിയുടെ വീട്ടിലേക്കാണ്. ഇവിടെ വച്ചാണ് വർഷങ്ങൾ നീണ്ട ലൈംഗിക വൈകൃതത്തിന് പിതാവ് മകളെ ഇരയാക്കിയത്. ഇത് കൂടാതെ പിതാവിന്റെ സഹോദരീ ഭർത്താവും പിതാവിന്റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധുവും പീഡിപ്പിച്ചു.
പിതാവിനൊപ്പം വീട്ടിലിരുന്ന് മദ്യപിച്ചശേഷമായിരുന്നു ബന്ധു പീഡനത്തിനിരയാക്കിയത്. പെൺകുട്ടി സുഹൃത്തിനോട് കഴിഞ്ഞ ദിവസം പീഡനം വിവരം തുറന്നു പറഞ്ഞു. ഇതോടെയാണ് പോലീസിലേക്ക് സംഭവമെത്തുന്നത്. കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതോടെ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായി.
പിതാവ് ഉൾപ്പടെ നാല് പേർക്കെതിരെയാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പിതാവിന്റെ ബന്ധുവിനെ കൂടി പിടികൂടാനുണ്ട്. പെൺകുട്ടിയെ കുടുംബശ്രീയുടെ കീഴിലുള്ള സ്നേഹിത സെന്ററിന്റെ സംരക്ഷണയിലേക്ക് മാറ്റി.
Kerala
കൊല്ലം: മൈനാഗപ്പള്ളിയില്‍ യുവാവിനെ പിതാവും സഹോദരനും തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. സൊസൈറ്റി മുക്ക് സ്വദേശി സന്തോഷ്(35) ആണ് മരിച്ചത്.
സന്തോഷ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. സംഭവത്തിൽ പിതാവ് രാമകൃഷ്ണന്, സഹോദരന് സനല്‍ എന്നിവരെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സന്തോഷിന്റെ ആക്രമണം സഹിക്കാന്‍ കഴിയാതെ രാത്രിയില്‍ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് അച്ഛന് രാമകൃഷ്ണന് സമ്മതിച്ചതായി പോലീസ് പറഞ്ഞു. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. കൊലപാതകം നടക്കുമ്പോള്‍ രാമകൃഷ്ണനും മൂത്തമകന് സനലും (36) സന്തോഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
District News
തിരുവനന്തപുരം: ഉളിയാഴത്തറ വട്ടക്കരിക്കകം ജംഗ്ഷനു സമീപം താമസിച്ചിരുന്ന രാജപ്പൻ നായരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകനു ജീവപര്യന്തം തടവുശിക്ഷയും 50,000 രൂപ പിഴയും ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം അധിക കഠിനതടവിനും വിധിച്ചു കോടതി ഉത്തരവിട്ടു. പൗഡിക്കോണം വട്ടക്കരയിക്കകം ഇടവിളകത്തുള്ള വീട്ടിൽ താമസക്കാരനായ ജയസൂര്യ എന്നു വിളിക്കുന്ന രാജേഷ് (40) ആണു പ്രതി.
തിരുവനന്തപുരം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് കെ.പി. അനിൽ കുമാർ ആണു ശിക്ഷ വിധിച്ചത്. കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽനിന്നു വായ്പയെടുത്ത തുകയിൽനിന്നു നൽകിയ വിഹിതം കുറഞ്ഞു പോയെന്നു പറഞ്ഞുള്ള മർദനത്തിലാണ് രാജപ്പൻ നായർ മരിച്ചത്.
2015 ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. തലയ്ക്കേറ്റ ശക്തമായ മുറിവാണു മരണകാരണമായത്. സംഭവത്തിനു ദൃക്സാക്ഷികളായ പ്രതിയുടെ അമ്മ കൂറുമാറുകയും സഹോദരൻ ഭാഗികമായി പ്രോസിക്യൂഷൻ ഭാഗത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി. റെക്സ് ഹാജരായി.
Kerala
തിരുവനന്തപുരം: 50 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നൽകാത്തതിന് മാതാപിതാക്കളെ സ്ഥിരം ആക്രമിക്കുന്ന മകൻ പിതാവിന്റെ അടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗർ പൗർണമിയിൽ ഹൃദ്ദിക്കാണ് (28) മരിച്ചത്.
കഴിഞ്ഞമാസം ഒമ്പതിനായിരുന്നു സംഭവം. നേരത്തെ മകന്റെ വാശിയെ തുടർന്ന് വീട്ടുകാർ വായ്പയെടുത്ത് 12 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ, തന്റെ ജന്മദിനത്തിനുമുമ്പ് 50 ലക്ഷത്തിന്റെ കാർ കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൃദ്ദിക് മാതാപിതാക്കളോട് തർക്കിച്ചത്.
പണം ആവശ്യപ്പെട്ട് ഹൃദ്ദിക് അച്ഛനെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതോടെ വിനയാനന്ദൻ മകനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ രാവിലെയാണ് മരിച്ചത്. വഞ്ചിയൂരിൽ കുടുംബം വാടകയ്ക്കാണ് താമസിച്ചിരുന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം കാലടിയിലെ കുടുംബവീട്ടിൽ എത്തിച്ച ഹൃദ്ദിക്കിന്റെ മൃതദേഹം സംസ്കരിച്ചു.
വിനയാനന്ദനെ വഞ്ചിയൂർ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. വിനയാനന്ദനെതിരെ കൊലക്കുറ്റം ചുമത്തും. കുന്നുംപുറത്ത് കഫെറ്റീരിയ നടത്തുകയാണ് ഇദ്ദേഹം.
ബംഗളൂരുവിൽ കാറ്ററിംഗ് ടെക്നോളജി പഠിച്ചിറങ്ങിയ ഹൃദ്ദിക് ഏക മകനായിരുന്നു. അമ്മ: അനുപമ. ഹൃദ്ദിക് മാതാപിതാക്കളെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്നും മാനസികപ്രശ്നം ഉണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. നാണക്കേട് ഭയന്ന് ഇക്കാര്യം വീട്ടുകാർ പുറത്തറിയിക്കുകയോ മതിയായ ചികിത്സ നൽകുകയോ ചെയ്തില്ലെന്നാണ് സൂചന
National
മുംബൈ: മഹാരാഷ്ട്രയിൽ ഇരട്ട പെൺകുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വാസീം ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം. ഭാര്യയുമായി വഴക്കിട്ടതിനെതുടർന്നാണ് രണ്ട് വയസുള്ള കുട്ടികളെ കൊലപ്പെടുത്തിയത്.
32കാരനായ പിതാവ് രാഹുൽ ചവാൻ അറസ്റ്റിലായി. ഇയാൾ കൊലപാതകത്തിനു ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രണ്ട് പെൺമക്കൾക്കുമൊപ്പം യാത്ര ചെയ്യുമ്പോഴാണ് രാഹുൽ ചവാനും ഭാര്യയും തമ്മിൽ വഴക്കിട്ടത്. വഴക്കിനിടെ ഭാര്യ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു.
തുടർന്ന് ചവാൻ മക്കളുമായി ഒറ്റയ്ക്ക് യാത്ര തുടർന്നു. അഞ്ചാർവാഡിയിലെ വനമേഖലയിലേക്ക് ഇരട്ടക്കുട്ടികളെ കൊണ്ടുപോവുകയും അവിടെ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ചവാൻ നേരെ വാസീം പോലീസ് സ്റ്റേഷനിലേക്ക് പോവുകയും കുറ്റം സമ്മതിച്ചു കീഴടങ്ങുകയുമായിരുന്നു.
ഉടൻ പോലീസ് സംഘം സംഭവസ്ഥലത്തേക്ക് തിരിക്കുകയും കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. മൃതദേഹങ്ങൾ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.